ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം

Wednesday, September 6, 2017



ഇന്ത്യയെ 'കറന്‍സിരഹിത സമ്പ്‌ദ്‌ വ്യ്വസ്‌ഥ'യിലേക്ക്‌ നയിക്കാനാണ്‌ തന്റെ ശ്രമമെന്നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത്‌. ഡിജിറ്റല്‍ പണമിടപാട്‌ ഇന്ന്‌ വിശുദ്ധ പശുവാണ്‌. അഴിമതിയും കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനുള്ള രണ്ടാമത്തെ ഒറ്റമൂലി. ഡിമോണെറ്റെസേഷന്‍ സംവാദങ്ങ ള്‍ സമൃദ്ധമായി ആധുനിക സാങ്കേതികതയുടെ സുന്ദരാഖ്യാനങ്ങളിലേക്കെത്തിക്കാന്‍ പ്രധാനമന്ത്രിയുടെ വാക്‌ചാതുരിക്ക്‌ കഴിഞ്ഞു. 
ഡിജിറ്റെലെസേഷന്‌ ശ്രമിക്കുമ്പോള്‍ കണക്‌ടിവിറ്റിയുടെ കാര്യത്തിലും സാക്ഷരതയിലും നമുക്കുള്ള പരിമിതികളെക്കുറിച്ച്‌ ഭാഗ്യവശാല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. പക്ഷേ, വിവര സംരക്ഷണത്തിന്റെ കാര്യത്തിലും സൈബര്‍ സുരക്ഷയിലും അതീവദുര്‍ബലമായ നമ്മുടെ നിയമവ്യവസ്‌ഥയെക്കുറിച്ചോ നിര്‍വഹണ സംവിധാനങ്ങളെക്കുറിച്ചോ ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയെക്കുറിച്ചോ പൊതുസമൂഹം ചര്‍ച്ചചെയ്യുന്നില്ല. സാങ്കേതിക വിദ്യ എല്ലാത്തിനും പരിഹാരമാണെന്ന മിഥ്യാബോധം സന്ദേഹങ്ങളെയും വിമര്‍ശനപരതയേയും ഷണ്‌ഢീകരിച്ചിരിക്കുന്നു. ജാഗ്രത പുലര്‍ത്തേണ്ട ഭരണകൂടവും നയരൂപകര്‍ത്താക്കളും ക്യാഷ്‌ലെസ്‌ ഉട്ടോപ്യയുടെ കുഴലൂത്തുകാര്‍ മാത്രമായിരിക്കുന്നു. വിവര(ഡേറ്റ)വും വിവരശേഖരങ്ങളും പരിധികളില്ലാത്ത കച്ചവടസാധ്യതകളൊരുക്കുന്ന ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഡിജിറ്റെലെസേഷന്‍ വന്നതോടെ ബന്ധപ്പെട്ട വിവരങ്ങളുടെ സുരക്ഷിതത്വം അതിപ്രധാനമായി മാറിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ എല്ലാ വികസിത രാജ്യങ്ങളിലും വിവര സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളും സംവിധാനങ്ങളുമുണ്ട്‌. 
ക്യാഷ്‌ലെസ്‌ സമൂഹത്തിലേക്കുള്ള വികാസത്തില്‍ ഏറ്റവും വലിയ പരിമിതി വിവര സംരക്ഷണ നിയമങ്ങളുടെ അഭാവവും സ്വകാര്യതയെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്‌മയുമാണ്‌. ആധാര്‍ പദ്ധതിയുടെ നിയമ സാധുത ചോദ്യം ചെയ്‌ത്‌ സുപ്രീംകോടതിയില്‍ നിലവിലുള്ള ഹര്‍ജിയില്‍ ഇടപെട്ടുകൊണ്ട്‌ അറ്റോര്‍ണി ജനറല്‍ വാദിച്ചത്‌ സ്വകാര്യത മൗലീകാവകാശം അല്ല എന്നാണ്‌. സ്വകാര്യത മൗലികാവകാശമാണെന്ന്‌ വ്യക്‌തമാക്കുന്ന 1994 ലെ വിധി മറികടക്കാന്‍ 1954 ലെ ഒരു എട്ടംഗ ബെഞ്ചിന്റെ തീരുമാനത്തെയാണ്‌ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്‌. സ്വകാര്യത ഒരു ആഡംബരമാണ്‌, 'ഒരു നേരം ആഹാരം കഴിക്കാനില്ലാത്തവന്‌ എന്ത്‌ സ്വകാര്യത?' എന്ന ചോദ്യം ഉയരുന്നത്‌ അങ്ങനെയാണ്‌. 
ഇന്ന്‌ പക്ഷേ, സ്‌ഥിതി വ്യത്യസ്‌തമാണ്‌. തൊഴിലുറപ്പു പദ്ധതി, വിദ്യാഭ്യാസാനുകൂല്യങ്ങള്‍, ക്ഷേമപെന്‍ഷനുകള്‍, ശമ്പളവിതരണം, പാചക വാതക സബ്‌സിഡി തുടങ്ങി എല്ലാ മേഖലയിലും ആധാര്‍ പോലുള്ള കേന്ദ്രീകൃത വിവരശേഖരങ്ങളും സ്വകാര്യ സ്‌ഥാപനങ്ങളുടെ ഡേറ്റാബേസുകളുമെല്ലാമായി പരസ്‌പര ബന്ധിതമായിരിക്കുന്നു നമ്മുടെ ജീവിതം. ഈ കാലഘട്ടത്തില്‍ ഏതൊരു പൗരനും വിവരസുരക്ഷയും സ്വകാര്യതയും പരമപ്രധാനമാണ്‌. ശേഖരിക്കപ്പെട്ട വിവരങ്ങള്‍ എന്തിനുവേണ്ടിയാണോ ശേഖരിക്കപ്പെട്ടത്‌ അതിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കപ്പെടുന്നില്ല എന്ന്‌ ഉറപ്പു വരുത്തേണ്ടതുണ്ട്‌. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ഭരണകൂടത്തിന്റെ കടമയുടെ ഭാഗമാണ്‌ ഇന്ന്‌ സ്വകാര്യതയും വിവര സുരക്ഷിതത്വവും. ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട ഏക നിയമം ഐ ടി ആക്‌ടാണ്‌. ഡിജിറ്റല്‍ പെയ്‌മെന്റ്‌ യുഗത്തില്‍ ഇടപാടുകാരന്റെ അവകാശങ്ങളും സ്വകാര്യതയും വിവര സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഈ നിയമം മതിയാകില്ല. 
ഐ ടി ആക്‌ടിന്റെ ന്യൂനതകള്‍ 
1. റൂള്‍ -3 പ്രകാരം സെന്‍സിറ്റീവ്‌ പേഴ്‌സണല്‍ ഡേറ്റയായി നിര്‍വചിക്കപ്പെട്ടിട്ടുള്ളത്‌ പാസ്‌വേഡുകള്‍, സാമ്പത്തിക വിവരങ്ങള്‍, െലെംഗീകാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളാണ്‌. ദുരുപയോഗത്തിന്‌ ഏറെ സാധ്യതകളുള്ള മൊെബെല്‍ ബിഗ്‌ ഡേറ്റ, ഇമെയില്‍, ചാറ്റ്‌ ലോഗ്‌, ഇന്റര്‍നെറ്റ്‌ ശീലങ്ങള്‍, സര്‍ച്ച്‌ ഹിസ്‌റ്ററി, ലോഗുകള്‍, ലൊക്കേഷന്‍ എന്നിങ്ങനെയുള്ള വിവരങ്ങളും ഇതിന്റെ പരിധിയില്‍ പെടുത്തണം. 2. സെക്‌ഷന്‍-43 എ യുടെ കീഴില്‍ ഇപ്പോള്‍ വാണിജ്യ/പ്രഫഷണല്‍ സ്‌ഥാപനങ്ങള്‍ മാത്രമാണുള്ളത്‌. അതായത്‌ ലാഭേച്‌ഛയില്ലാത്ത സ്‌ഥാപനങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഇതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍ അതിപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന യു.ഐ.ഡി.എ.ഐ., എന്‍.പി.സി.ഐ. തുടങ്ങിയ സ്‌ഥാപനങ്ങള്‍ ഈ നിയമത്തിന്‌ പുറത്താണ്‌. 3. സെക്‌ഷന്‍- 72 എ പ്രകാരം ഏതെങ്കിലും ഒരു വ്യക്‌തിയുടെ വിവരങ്ങള്‍ ഏതൊരു ഏജന്‍സിയില്‍നിന്നു നഷ്‌ടപ്പെടുകയോ ചോരുകയോ ചെയ്‌താല്‍, അതുകൊണ്ട്‌ അയാള്‍ക്ക്‌ എത്രതന്നെ നഷ്‌ടം വന്നാലും, വിവരങ്ങള്‍ ആ വ്യക്‌തിക്ക്‌ ദോഷമുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ ചോര്‍ത്തുകയോ നഷ്‌ടപ്പെടുത്തുകയോ ചെയ്‌തതാണെന്ന്‌ തെളിഞ്ഞാല്‍ മാത്രമേ ഏജന്‍സി നിയമ നടപടികള്‍ക്ക്‌ വിധേയമാകൂ. ഈ പഴുതുപയോഗിച്ച്‌ ഏതു തരത്തിലുള്ള അനാസ്‌ഥയില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയും. 
നിയമത്തിന്റെ ഈ പ്രകടമായ പരിമിതികള്‍ക്ക്‌ പുറമെ െസെബര്‍ സുരക്ഷയെക്കുറിച്ചുള്ള അജ്‌ഞതകൂടിയാകുമ്പോള്‍ ഇന്ത്യ ഡിജിറ്റല്‍ ലോകത്ത്‌ ഏറ്റവും അരക്ഷിതമായ രാജ്യങ്ങളിലൊന്നാകും.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum